Wednesday, March 4, 2009

പേരമ്മച്ചി

പേരമ്മച്ചി അമ്മയുടെ സുഹൃത്താണ്. ആ പരിചയം മാത്രമല്ല എനിക്ക്. വര്‍ഷങ്ങള്‍ക്കു മുന്പു നാട്ടിലെ അംഗവാടിയില്‍ ഞാനും ഉണ്ടായിരുന്നു. അമ്മ ജോലിക്കു പോകുന്ന സമയത്തു എന്നെ അവിടാക്കും. അംഗന്‍വാടിയിലെ Helper ആണു പേരമ്മച്ചി. പേരമ്മച്ചി ഉണ്ടാക്കുന്ന ഉപ്പുമാവു, അതിന്റെ രുചി ഇന്നും നാവിലുണ്ട്. യഥാര്‍ഥ പേരു എനിക്കറിയില്ല. ഞങ്ങള്‍ കുട്ടികളെല്ലാം ‘പേരമ്മച്ചി’ എന്നാണു വിളിച്ചിരുന്നത്. കഴിഞ്ഞ ഇടയ്ക്കും കണ്ടിരുന്നു. ചായ ഇട്ടു കൊടുത്തപ്പോള്‍ നല്ല ചായ എന്നു അഭിനന്ദനം. കടുംചായയില്‍ ഏലയ്ക്കാ ഇട്ടു രുചി കൂട്ടുന്ന വിദ്യ ഒരിക്കല്‍ പേരമ്മച്ചി തന്ന ചായയില്‍ നിന്നാണു ഞാ‍ന്‍ മനസ്സിലാക്കിയതു. 7-8 മാസങ്ങള്‍ക്കു മുന്പ് ഞാനും അമ്മയും അംഗന്‍വാടിയില്‍ ചെന്നിരുന്നു. അംഗന്‍വാടിക്കു സമീപത്തെ പറമ്പില്‍ വേലി കെട്ടാന്‍ ചെന്നതാണു ഞങ്ങള്‍. കുട്ടികളില്‍ ചിലര്‍ കലപില ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. മറ്റു ചിലര്‍ ഉച്ചയുറക്കത്തിലാണ്. പേരമ്മച്ചി വളരെ കാര്യായിട്ട് തന്നെ കുട്ടികളുടെ വിശേഷങ്ങള്‍ ഞങ്ങളോട് പറഞ്ഞു. ആ കുട്ടികളുടെ വീട്ടിലെ സ്ഥിതിയും അംഗന്‍വാടിയിലെ കുസൃതികളും ഒക്കെ. കുട്ടികളില്ലാത്ത പേരമ്മച്ചിക്കു അവര്‍ സ്വന്തം കുട്ടികളെ പോലെയാണ്.

ഗ്രാമത്തിലെ സാധാരണ വീടുകളിലെ കുട്ടികള്‍ ആദ്യാക്ഷരം പഠിക്കുന്നത് അംഗന്‍വാടിയില് ചേര്‍ന്നിട്ടാണ്. ഞാന്‍ ആശാന്റെ കീഴിലാണ് അക്ഷരങ്ങള്‍ പഠിച്ചത്. എല്ലാവരുടെയും ശ്രമം കൊണ്ട് മൂന്നു വയസ്സായപ്പോഴേയ്ക്കും പത്രം വായിക്കാന്‍ പറ്റി. അംഗന്‍വാടിയില്‍ ആക്കിയതിന് കാരണം, അച്ഛനും അമ്മയും ജോലിക്കു പോയാല്‍ വീട്ടില്‍ ഒറ്റയ്ക്കിരിക്കണ്ടല്ലോ എന്നു കരുതി ആണ്. ഇതാകുമ്പോള്‍ സമപ്രായക്കാരു കുട്ടികളുമായിട്ട് കളിക്കാല്ലോ?

സ്കൂള്‍ പഠനത്തിനായും മറ്റും ഞാന്‍ പോയതില്‍ പിന്നെ അംഗന്‍വാടിയോടുള്ള ബന്ധം കുറഞ്ഞു. പേരമ്മച്ചി ഭര്‍ത്താവുമായി പിരിഞ്ഞതാണു. ആങ്ങളയുടെ വീടിനടുത്തുള്ള ഒരു ചെറിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. അമ്മയോടൊത്തു ഒരിക്കല്‍ ഞാനവിടെ പോയിട്ടുണ്ട്. ജീവനില്ലാത്ത വീടു പോലെ തോന്നി. ആ ആങ്ങളയുടെ മകന്‍ ഒരു കുട്ടിയെ സ്നേഹിച്ചു വിവാഹം കഴിച്ചു. പേരമ്മച്ചിയാ‍ണ്‍ മുന്‍കൈ എടുത്ത് അത് നടത്താനുള്ള സാഹചര്യം ഉണ്ടാക്കിയത്. പെണ്ണു നല്ല കുടുംബത്തിലെ ആയിരുന്നു, സാമ്പത്തികവും ഉയര്‍ന്നത്. ആങ്ങളയും പിന്നെ എതിര്‍പ്പൊന്നും പറഞ്ഞില്ല. അങ്ങനെ എല്ലാം മംഗളമായി നടന്നു.

കഴിഞ്ഞയിടയ്ക്കു കണ്ടപ്പോള്‍ മുടിയൊക്കെ ബോബ് ചെയ്തിരുന്നു. രോഗത്തിന്റെ അസ്വസ്ഥതകളുണ്ട്. എങ്കിലും സ്വന്തം കാര്യങ്ങള്‍ സ്വയം നടത്താനുള്ള നിശ്ചയദാര്‍ഢയം കൊണ്ട് അസ്വസ്ഥതകള്‍ അവഗണിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. Woman empowerment-നെപ്പറ്റിയുള്ള പലതും കേള്ക്കുമ്പോള്‍ പേരമ്മച്ചിയും ഉദാഹരണമാണ് എന്ന് തോന്നിയിട്ടുണ്ട്.

1 comment:

Anonymous said...

കുറച്ചു നേരത്തേക്ക്‌ എന്റെ ഗ്രാമത്തിൽ എത്തിയ ഒരു അനുഭവം. പഴയ കുടിപ്പള്ളിക്കൂടവും അംഗനവാടിയും മനസ്സിലേക്ക്‌ വീണ്ടും എത്തിച്തിനു നന്ദി.. നന്ദി..
നവീൻ ദില്ലി